27/05/2023
ഇടേണ്ട ഇടേണ്ട എന്നുവെച്ചതാണ്. സംഘമിത്രങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചു ഈ പോസ്റ്റ് ഇടുന്നു. പോസ്റ്റിന്റെ താഴെ വന്നു ഓരിയിട്ടു പോകുക.എല്ലാ പോസ്റ്റും വൻ വിജയമാക്കുന്ന സംഘമിത്രങ്ങളെ വരുക പോസ്റ്റ് എല്ലാവരിലേക്കും എത്തിക്കുക 😂
ക്രൈസ്തവ മിഷനറിമാർ ഭാരതത്തിൽ വന്നതു മതം മാറ്റത്തിനോ?
ചരിത്രതെളിവുകളുടെ അടിസ്ഥാനത്തിൽ ബ്രദർ അനിൽകുമാർ വി അയ്യപ്പൻ എഴുതുന്നു
ആര്‍ഷഭാരതസംസ്കാരത്തെക്കുറിച്ച് ഞാന്‍ ഇട്ട ചില പോസ്റ്റുകളില്‍ വന്നു സംസാരിച്ച ചിലര്‍ ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം മതത്തിലേക്ക് ആളെ കൂട്ടാന്‍ വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റുകള്‍ എല്ലാം ഇടുന്നത് എന്നാണ്. അതിനെനിക്ക് വിദേശത്ത് നിന്ന് പണവും കിട്ടുന്നുണ്ടെന്ന് ചിലര്‍ അടിച്ചു വിടുകയുണ്ടായി. മാത്രമല്ല, മിഷണറിമാര്‍ ഇവിടേക്ക് വന്നത് മതത്തില്‍ ആളെ ചേര്‍ക്കാന്‍ വേണ്ടിയാണ് എന്നും ആരോപണം പൊങ്ങി വരികയുണ്ടായി. അവര്‍ക്കെല്ലാമുള്ള മറുപടിയായിട്ടാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. സത്യം പറഞ്ഞാല്‍, മതത്തിലേക്ക് ആളെ ചേര്‍ക്കുക എന്നതായിരുന്നു മിഷണറിമാരുടെ ലക്ഷ്യമായിരുന്നതെങ്കില്‍ ആര്‍ഷഭാരതസംസ്കാരത്തിന് വേണ്ടി വാദിച്ചു കൊണ്ട് ഇവിടെ ഞങ്ങളെ എതിര്‍ക്കുന്ന പല അവര്‍ണ്ണ സംഘികളും-പ്രത്യേകിച്ച് ഈഴവരെല്ലാം തന്നെ- ഇന്ന് ഞങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ട് ബൈബിളിനും യേശുക്രിസ്തുവിനും വേണ്ടി സംസാരിക്കുമായിരുന്നു എന്ന് പറഞ്ഞാല്‍ ആരും അത് അതിശയോക്തിയായി എടുക്കരുത്, അക്ഷരാര്‍ത്ഥത്തില്‍ തന്നെ ആ പ്രസ്താവന സത്യമാണ് എന്ന് മനസ്സിലാക്കണം. മതത്തിലേക്ക് ആളെ ചേര്‍ക്കുക എന്ന പരിപാടി മിഷണറിമാര്‍ക്ക് ഇല്ലാത്തത് കൊണ്ടുമാത്രം ഇന്നും വംശനാശം സംഭവിക്കാതെ കേരളത്തില്‍ നിലനിന്നു പോകുന്ന സമൂഹമാണ് ഈഴവര്‍. ഇവര്‍ ആരോപിക്കുന്നത് പോലെയായിരുന്നു കാര്യങ്ങളെങ്കില്‍, ഇന്ന് വെള്ളാപ്പള്ളിയും തുഷാറും അടക്കം സകല ഈഴവരും ക്രിസ്തുവിന് ജയ് വിളിച്ചു നടക്കുമായിരുന്നു. ആ ചരിത്രത്തിലേക്ക് നമുക്കൊന്ന് എത്തി നോക്കാം:
“1936-ല്‍ തിരുവിതാംകൂറിന്‍റെ ദിവാനായ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ള നിലപാടുകളാണ് പൊതുവേ സ്വീകരിച്ചത്. കടുത്ത ഹിന്ദുത്വവാദിയായി അദ്ദേഹം നിലകൊണ്ടു. തിരുവിതാംകൂറില്‍ റീജന്‍സി അവസാനിപ്പിക്കുവാന്‍ ക്രിസ്ത്യാനികള്‍ കൂട്ട് നിന്നില്ല എന്നതാണ് ഇതിനു കാരണം എന്ന് ചില ചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്. ജൂനിയര്‍ മഹാറാണിയും സര്‍. സി.പി.യുടെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കി. ക്രിസ്തുമതത്തെ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെ, ക്രിസ്തു ഒരു കെട്ടുകഥയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ സര്‍.സി.പി. “ലോകമതങ്ങള്‍” എന്ന ഒരു ഗ്രന്ഥം അച്ചടിപ്പിച്ചു. അത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് തിരുവിതാംകൂറില്‍ പാഠപുസ്തകമാക്കുവനായിരുന്നു അദ്ദേഹത്തിന്‍റെ പദ്ധതി. പക്ഷേ പലരും പ്രതിഷേധിച്ചത് കൊണ്ടു ആ പദ്ധതി പരാജയപ്പെട്ടു.
ക്രിസ്തുമതം സ്വീകരിക്കുന്ന പിന്നോക്ക വിഭാഗത്തില്‍ പെട്ട ഹിന്ദുക്കള്‍ക്ക് ആനുകൂല്യങ്ങള്‍ റദ്ദാക്കുന്ന ഒരുത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു. അതനുസരിച്ച്, ഒരു ഹിന്ദു ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും. അതേസമയം പിന്നോക്ക വിഭാഗത്തില്‍നിന്നും ക്രിസ്തുമതം സ്വീകരിച്ച ക്രിസ്ത്യാനി തിരികെ ഹിന്ദു മതത്തില്‍ വന്നാല്‍ ഹിന്ദു അധഃകൃതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും. ഇതാണ് സര്‍.സി.പി.യുടെ ഉത്തരവിന്‍റെ പ്രത്യേകത. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ക്രിസ്തുവിശ്വാസം സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവും റദ്ദാക്കപ്പെട്ടു. അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് തടസ്സങ്ങള്‍ ഉണ്ടാക്കി. ഹിന്ദുമതത്തില്‍ നിന്നും ആരും ക്രിസ്തുമതം സ്വീകരിക്കാതിരിക്കുക, ക്രിസ്തുമതം സ്വീകരിച്ച പിന്നോക്ക വിഭാഗക്കാരെ ഹിന്ദു മതത്തിലേക്ക് മടക്കിക്കൊണ്ട് വരിക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ തന്ത്രം. ഈ നയമനുസരിച്ച് നിരവധി പിന്നോക്കക്കാരെ അദ്ദേഹം ഹിന്ദുമതത്തിലേക്ക് കൂട്ടമായി പരിവര്‍ത്തനം ചെയ്യിപ്പിച്ചു. പ്രലോഭിപ്പിച്ചും വാഗ്ദാനങ്ങള്‍ നല്‍കിയും ക്രിസ്ത്യാനികളെ ഹിന്ദുമതത്തില്‍ ചേര്‍ത്തു എന്നല്ലാതെ അതുകൊണ്ട് ഹിന്ദുമതം സ്വീകരിച്ചവര്‍ക്ക്, പിന്നോക്ക വിഭാഗക്കാര്‍ക്ക് ഒരു നേട്ടവും ഉണ്ടായില്ല. കാരണം, അവിടെ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി അരങ്ങു തകര്‍ക്കുകയായിരുന്നു.
ഭരണത്തിന്‍റെ ആനുകൂല്യങ്ങളും പങ്കാളിത്തവും അന്ന് ലഭ്യമായിരുന്നത് പ്രധാനമായും സവര്‍ണ്ണ ഹിന്ദു വിഭാഗത്തില്‍ പെട്ടവര്‍ക്കായിരുന്നു. ക്രിസ്ത്യന്‍, മുസ്ലീം, ഈഴവ സമുദായങ്ങള്‍ക്ക് ഭരണത്തില്‍ പങ്കാളിത്തം ലഭ്യമാകാതിരിക്കുന്നതിനു സര്‍ സി.പി. വളരെ യത്നിച്ചിരുന്നു. രാജഭരണം ഇല്ലാതാകുകയും ജനകീയ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുകയും ചെയ്‌താല്‍ ക്രൈസ്തവര്‍ക്ക് ഭരണ രംഗത്ത് പങ്കാളിത്തം ലഭിക്കുമെന്നദ്ദേഹം ഭയപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ തിരുവിതാംകൂറിലെ ക്രൈസ്തവ സാന്നിധ്യത്തെ അദ്ദേഹം വളരെ ഭയപ്പെട്ടിരുന്നു. അതുപോലെ അവര്‍ണ്ണ വിഭാഗങ്ങള്‍ ക്രിസ്ത്യാനികളോട് ആഭിമുഖ്യം കാണിക്കുന്നതും അദ്ദേഹത്തെ അസ്വസ്ഥനാക്കി. തിരുവിതാംകൂര്‍ ഹിന്ദു രാജ്യമാണെന്നും ഈ രാജ്യം ശ്രീ പത്മനാഭന് സമര്‍പ്പിച്ചിരിക്കുകയാണ് എന്നും അതിനാല്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ രാജ്യം ഭരിക്കുവാന്‍ അവകാശമുള്ളൂ എന്നും അദ്ദേഹം ഹിന്ദുക്കളെ ധരിപ്പിച്ചു.
ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ്, പത്രാധിപര്‍ ഡോ.ധീരേന്ദ്ര നാഥ് സെന്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ സര്‍. സി.പി. അക്കാര്യം തുറന്നു പറഞ്ഞു: “I mean to say that Travancore would cease to be a Hindu state if the Christians are allowed to have a free hand” the Hindus are disunited and weak. The higher castes have no sympathy with the lower castes. A section of the Hindus would always side with the Christians.” (Hindusthan Standard, 22nd Dec, 1938)
ക്രൈസ്തവ ദേവാലയങ്ങളും സെമിത്തേരികളും ഉണ്ടാക്കുന്നതിനു ഗവണ്‍മെന്‍റിന്‍റെ അനുവാദം വാങ്ങിയിരിക്കണമെന്ന് സര്‍. സി.പി. പ്രസ്താവിച്ചു. നൂറു കുടുംബങ്ങള്‍ ഉണ്ടെങ്കിലേ പള്ളി പണിയുവാന്‍ അനുവാദം നല്‍കൂ. അതിനേക്കാള്‍ വിചിത്രമായത് ഒരിക്കല്‍ സെമിത്തേരി അനുവദിച്ചാല്‍ മൂന്നു മാസത്തിനകം അവിടെ ഒരു മൃതശരീരം സംസ്കരിച്ചിരിക്കണം എന്ന വ്യവസ്ഥയാണ്! അല്ലെങ്കില്‍ അനുവാദം നഷ്ടപ്പെടും. ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകിച്ച് നിയമങ്ങളൊന്നുംതന്നെയില്ല. ക്രൈസ്തവ ദേവാലയങ്ങള്‍ സ്ഥാപിക്കാതിരിക്കുന്നതിനുള്ള നിയമങ്ങളാണ് സര്‍.സി.പി. ആവിഷ്കരിച്ചത്.
ക്രൈസ്തവരുടെ നേതൃത്വത്തിലോ, ഉടമസ്ഥതയിലോ ഉള്ള സ്ഥാപനങ്ങളെയും തകര്‍ക്കുക അദ്ദേഹത്തിന്‍റെ ലക്ഷ്യമായിരുന്നു. അദ്ദേഹത്തിന്‍റെ വിദ്യാലയ ദേശവത്കരണ ശ്രമം അതിനൊരു ഉദാഹരണമായിരുന്നു. തിരുവിതാംകൂറില്‍ ക്രിസ്ത്യാനികളുടെ മേല്‍നോട്ടത്തില്‍ നിരവധി സ്വകാര്യ സ്കൂളുകള്‍ ഉണ്ടായിരുന്നു. അവയെ ദേശവത്കരിക്കുവാന്‍ സര്‍. സി.പി. പദ്ധതിയിട്ടു. ഇതിനെ ചങ്ങനാശ്ശേരി ബിഷപ്പ് മാര്‍. ജെയിംസ് കാളാശേരി എതിര്‍ത്തു. ബിഷപ്പ് കാളാശേരിയെ പ്രോസിക്യൂട്ട് ചെയ്യുവാന്‍ ഗവണ്‍മെന്‍റ് നോട്ടീസ് അയച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം കണ്ടപ്പോള്‍ സര്‍. സി.പി. തന്ത്രപൂര്‍വ്വം നോട്ടീസ് പിന്‍വലിച്ചു. സര്‍. സി.പി.യുടെ വിദ്യാഭ്യാസനയത്തിനെതിരെ ശബ്ദിച്ച തര്യതു കുഞ്ഞിത്തൊമ്മന്‍, പി.ടി. ചാക്കോ, എം.ഒ. ജോസഫ് നെടുങ്കുന്നം, ഗ്രിഗറി കണ്ടങ്കരി, സിറിയക് കണ്ടത്തില്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു ജയിലിലാക്കി.
സര്‍. സി.പി.യുടെ ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തിപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തെ ആക്ഷേപിക്കുന്ന നിരവധി പ്രസിദ്ധീകരണങ്ങളും അക്കാലത്ത് തിരുവിതാംകൂറില്‍ പ്രചരിപ്പിച്ചു. ഇങ്ങനെ ക്രിസ്ത്യാനികള്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങളാണ് ഭരണപരമായി ദിവാന്‍ ഒരുക്കിയതെങ്കിലും അവയെ അതിജീവിക്കാന്‍ ക്രൈസ്തവര്‍ക്ക് കഴിഞ്ഞു എന്നത് ഒരു വസ്തുതയാണ്.
കേരളത്തില്‍ നിലനിന്ന തീണ്ടല്‍ വ്യവസ്ഥ ഈഴവരെ ഏറെ അസ്വസ്ഥരാക്കിയ കാലത്താണ് തിരുവിതാംകൂര്‍ ഹൈക്കോടതി വക്കീല്‍ സി. മാധവന്‍പിള്ള എം.എ.ബി.എല്‍ 1930-ലെഴുതിയ ‘പതിനെട്ടു ലക്ഷം ഈഴവര്‍ക്ക് ക്രിസ്തുവല്ലാതെ ഗത്യന്തരമില്ല’ എന്ന ഗ്രന്ഥം ഏറെ ശ്രദ്ധയാകര്‍ഷിച്ചത്.
സി. മാധവന്‍ പിള്ള ആ പുസ്തകത്തില്‍ എഴുതുന്നു: “പാശ്ചാത്യ ബന്ധത്തില്‍നിന്നും ഇന്ത്യക്ക് ലഭിച്ച പ്രധാന ഗുണം ഇംഗ്ലീഷ് വിദ്യാഭ്യാസം നമുക്ക് സ്വാധീനമാക്കിത്തന്ന പരീക്ഷണശക്തിയും സ്വാതന്ത്ര്യ ചിന്തയുമാണ്. കാര്യങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നവരായ നാം അവയുടെ കാരണങ്ങളെ പറ്റി കൂടെ ആലോചിക്കുവാന്‍ തുടങ്ങി.... ഹിന്ദു വ്യവസ്ഥകളനുസരിച്ച് ഉത്കൃഷ്ട ജാതിക്കാര്‍ക്ക് മാത്രം സ്വാധീനമായിരുന്ന വിദ്യാധനം ക്രിസ്ത്യന്‍ (ബ്രിട്ടീഷ്) ഗവണ്‍മെന്‍റിന്‍റെ ഭരണത്തില്‍ ജാതി മത ഭേദം കൂടാതെ ആര്‍ക്കും കരസ്ഥമാക്കുവാന്‍ സൗകര്യം ലഭിച്ചു. വിദ്യാസമ്പാദന വിഷയത്തില്‍ ബ്രാഹ്മണനേയും ശൂദ്രനെയും ഈ ഗവണ്‍മെന്‍റ് തുല്യാവകാശികളാക്കി.... ബ്രാഹ്മണര്‍ക്ക് മാത്രമേ വിദ്യ അഭ്യസിക്കുകയും ജ്ഞാനം സമ്പാദിക്കുകയും ചെയ്യാവൂ എന്നുള്ള ഹിന്ദുക്കളുടെ പുരാതന ചട്ടങ്ങളെ ഭേദപ്പെടുത്തി.... ആദ്യകാലത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ കയ്യിനാല്‍ പണം ചിലവിട്ടും അധഃകൃത ബാലന്മാരുടെ വിദ്യാഭ്യാസത്തില്‍ അവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലേ? നേരെമറിച്ച് ഉത്കൃഷ്ട ഹിന്ദുക്കള്‍ക്ക് സ്വാധീന ശക്തിയും സംഖ്യാബലവും കൂടിയിരുന്ന സ്ഥലങ്ങളില്‍ അധഃകൃത ബാലന്മാര്‍ക്ക് പ്രവേശനം അനുവദിക്കാത്ത പള്ളിക്കൂടങ്ങള്‍ ഇന്നുമില്ലേ?”
“ഇന്ത്യയുടെയും ലോകത്തിന്‍റെയും നാശത്തിനു പ്രധാന കാരണമായ ജാതിരാക്ഷസനെ ഹനിക്കുന്നതിനു ഇന്നത്തെ ക്രിസ്ത്യന്‍ വിദ്യാഭ്യാസം പോലെ ശക്തിമത്തായ വേറൊരു ആയുധം ഇന്ത്യയില്‍ മുന്‍പുണ്ടായിട്ടുണ്ടോ? 32-ഉം 64-ഉം അടികള്‍ വീതം അകലെ വഴിമാറി കൊടുത്തിരുന്ന ഈഴവര്‍, പുലയര്‍ മുതലായവര്‍ ക്രിസ്തുമതവും ക്രിസ്ത്യന്‍ വിദ്യാഭ്യാസവും സ്വീകരിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ ബ്രാഹ്മണരോടൊപ്പം ഒരേ മേശപ്പുറത്തുള്ള ഭക്ഷണ സാധനങ്ങളില്‍ പങ്കു കൊള്ളുന്നില്ലേ? ഇന്ത്യയിലെ ഈ പുതിയ വിദ്യാഭ്യാസ വര്‍ദ്ധനവില്‍ ഏറിയ വിഭാഗത്തിന്‍റെയും ചുമതല വഹിച്ചിട്ടുള്ളത് ഇംഗ്ലണ്ട്, അമേരിക്ക മുതലായ രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള പ്രോട്ടസ്റ്റന്‍റ് മിഷണറിമാരും ഫ്രാന്‍സ്, ബെല്‍ജിയം മുതലായ രാജ്യങ്ങള്‍ അയച്ച കത്തോലിക്കാ പാതിരിമാരും ആണെന്നുള്ളത് സര്‍വ്വ സമ്മതമായ കാര്യമാണ്. ദക്ഷിണേന്ത്യയിലെ ഇന്നത്തെ പ്രസിദ്ധ പൌരന്മാരില്‍ ഏറിയ ഭാഗവും വില്യം മില്ലര്‍ എന്ന സ്കോട്ടിഷ് മിഷണറിയുടേയും അതുപോലെത്തന്നെ ത്രിശ്ശിനാപ്പള്ളിയിലുള്ള കത്തോലിക്കാ വൈദീകരുടെയും ശിഷ്യന്മാരാകുന്നു.”
“ഹിന്ദുക്കളുടെ മഹനീയ പുരാണങ്ങളെയും ഗ്രന്ഥങ്ങളെയും.... മാറ്റാരെയും കാണിക്കാതെയും കേള്‍പ്പിക്കാതെയും പൂട്ടി വെച്ചിരുന്ന അനേകം നൂറ്റാണ്ടുകളില്‍ നായര്‍ സമുദായത്തില്‍ നിന്നും ഒരു ഡോക്ടര്‍ നായരെയോ ഒരു ശങ്കരന്‍ നായരെയോ ഈഴവ സമുദായത്തില്‍ നിന്നും ഒരു ഡോക്ടര്‍ പല്‍പ്പുവിനെയോ ടി.കെ. മാധവനെയോ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ?... ചുരുക്കത്തില്‍ ഇന്ന് ഇന്ത്യാക്കാരുടെ ഇടയില്‍ കാണുന്ന സകല നവീന ആശയങ്ങള്‍ക്കും ആദര്‍ഷങ്ങള്‍ക്കും കാരണം നമുക്ക് ലഭിച്ച ക്രിസ്ത്യന്‍ വിദ്യാഭ്യാസം അല്ലേ? അധഃകൃതര്‍ക്ക് യഥാര്‍ത്ഥ മനുഷ്യസ്വാതന്ത്ര്യം ലഭിക്കുന്നതില്‍ ഉത്കൃഷ്ട ജാതിക്കാര്‍ വൈമുഖ്യമുള്ളവരല്ലെങ്കില്‍, എന്തിനായി അവരുടെ മതപരിവര്‍ത്തനത്തെ തടയുന്നു എന്നാണ് ഞാന്‍ ചോദിക്കുന്നത്. മതപരിവര്‍ത്തനം മൂലം പുലയര്‍ക്കും പറയര്‍ക്കുപോലും ഗുണമല്ലാതെ ദോഷമുണ്ടായിട്ടില്ല. ക്രിസ്ത്യന്‍ പള്ളികളില്‍ ചെന്ന് ചേരുന്ന തുക നാനാരൂപങ്ങളിലായി സമുദായ നന്മക്കായി വീണ്ടും സമുദായത്തില്‍ തന്നെ വന്നു ലയിക്കുന്നു.”
“ഇന്ത്യയുടെ ശ്രേയസ്സിനും രക്ഷക്കുമായി ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, ബെല്‍ജിയം മുതലായ രാജ്യങ്ങളിലുള്ള മിഷണറി സംഘങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവന്നു മറിച്ചിരിക്കുന്ന ധനത്തിന് കയ്യും കണക്കുമില്ല. ഒരു ക്രിസ്ത്യന്‍ മിഷനറിയായ ഡോ.മില്ലര്‍ എന്ന സ്കോട്ടിഷ് ധ്വര മദ്രാസ് പട്ടണത്തില്‍ മാത്രം അമ്പതു ലക്ഷത്തോളം രൂപ വിദ്യാഭ്യാസത്തിനായി ചെലവ് ചെയ്തിരിക്കുന്നു. ഇതുപോലെയുള്ള ഒന്നിലധികം അമ്പതു ലക്ഷങ്ങളാണ് ഫ്രാന്‍സ്, ബെല്‍ജിയം മുതലായ രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള കത്തോലിക്കാ പാതിരിമാര്‍ ഇന്ത്യയുടെ നാനാഭാഗങ്ങളിലും ചെലവ് ചെയ്യുന്നത്.”
“ഈ മിഷനറിമാരുടെ ഉത്സാഹത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനുള്ള പള്ളിക്കൂടങ്ങള്‍, ആശുപത്രികള്‍, അനാഥശാലകള്‍ മുതലായവക്കുള്ള ചെലവ് അവര്‍ എവിടെ നിന്ന് വഹിക്കുന്നു എന്ന് ഹിന്ദുക്കള്‍ ആലോചിക്കുന്നുണ്ടോ?.. ധനത്തെക്കാള്‍ എത്രയോ കൂടുതല്‍ വിലയുള്ള എത്ര ശരീരങ്ങളെയാണ് അവര്‍ ഇന്ത്യക്ക് വേണ്ടി യാതൊരു പ്രതിഫലേച്ഛയും കൂടാതെ ബലി കഴിച്ചിരിക്കുന്നത്? ഇന്ത്യയിലെ അനേകായിരം ആശുപത്രികളില്‍ കാണുന്ന കത്തോലിക്കാ കന്യാസ്ത്രീകള്‍ ആരുടേയും ശ്രദ്ധയെ ആകര്‍ഷിക്കാതിരിക്കുകയില്ല. ഇവരില്‍ ചിലര്‍ പാശ്ചാത്യ രാജ്യങ്ങളിലെ ഏറ്റവും പ്രസിദ്ധപ്പെട്ട പ്രഭുകുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണ്. ലൌകികമായ സകല സുഖങ്ങളെയും സ്വരാജ്യങ്ങളെയും ഏറ്റവും പ്രിയപ്പെട്ട ബന്ധുമിത്രാദികളെയും ഉപേക്ഷിച്ചു ഇന്ത്യയിലെ കുഷ്ഠരോഗികളുടെയും വാതരോഗികളുടെയും മലമൂത്ര വിസര്‍ജ്ജനങ്ങളെയും അവരുടെ ദുര്‍ഗന്ധപൂരിതമായ വ്രണങ്ങളെയും തങ്ങളുടെ മിത്രങ്ങളാക്കി ജീവിക്കുവാന്‍ വന്നിരിക്കുന്ന ഈ സ്ത്രീ രത്നങ്ങള്‍ക്കോ അവരുടെ സ്ഥാപനങ്ങള്‍ക്കോ സ്വാര്‍ത്ഥതയും ധനലാഭേച്ഛയും ഉണ്ടെന്നു പറയുന്നത് ബുദ്ധിവികല്‍പം കൊണ്ടാണെന്നല്ലാതെ വിചാരിക്കുവാന്‍ വഴിയില്ല. ലോകത്തിലുള്ള സകല ക്രിസ്തുമത സ്ഥാപനങ്ങളുടെയും ഏകോദ്ദേശം ക്രിസ്തുവിന്‍റെ നാമത്തില്‍ അന്ധന്മാര്‍ക്കും സാധുക്കള്‍ക്കും വെളിച്ചത്തെയും സമാധാനത്തെയും ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളതാണു. ഈ ഏകോദ്ദേശത്തോടുകൂടി അനേകായിരം കോടി പവനാണ് ലോകത്തിന്‍റെ നാനാഭാഗങ്ങളിലും അവര്‍ വിതരണം ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള ഒരു സ്വത്തുകൊണ്ടും അതിനു ചെലവ് ചെയ്യാനുള്ള മനഃസ്ഥിതികൊണ്ടുമല്ലാതെ ലോകത്തിലെ യാതൊരു ബലഹീന സമുദായത്തിനും രക്ഷയില്ല.”
ഇന്ത്യയില്‍ ക്രൈസ്തവ സമൂഹം നിര്‍വ്വഹിക്കുന്ന മഹത്തായ സാമൂഹ്യസേവനത്തിനു നേരെ പിടിച്ച കണ്ണാടിയാണ് സി.മാധവന്‍ പിള്ളയുടെ ഈ ഗ്രന്ഥം. പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതിക്ക് ക്രൈസ്തവ മിഷണറിമാരുടെ ത്യാഗപൂര്‍വ്വമായ മനുഷ്യസേവനമാണ് സഹായകമായത് എന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.
തുടരും.......