14/08/2026
കേരളത്തിലുടനീളമുള്ള ആഡിറ്റോറിയങ്ങൾ, പൊതു പരിപാടികൾ, വിവാഹ ചടങ്ങുകൾ, ഇവന്റുകൾ, സെലിബ്രിറ്റി പരിപാടികൾ, സിനിമാ ചിത്രീകരണങ്ങൾ, എക്സിബിഷനുകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, പൊതുയോഗങ്ങൾ തുടങ്ങി പൊതുജനങ്ങളുടെ വലിയ പങ്കാളിത്തമുള്ള നിരവധി പരിപാടികളിൽ സ്വകാര്യ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന നിയമ വിരുദ്ധ പ്രവർത്തന രീതിയെക്കുറിച്ച് സർക്കാർ അടിയന്തരമായി പരിശോധന നടത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഇത്തരം പരിപാടികളിൽ സുരക്ഷാ ചുമതല നിർവഹിക്കുന്ന സെക്യൂരിറ്റി ഗാർഡുമാർ ഏതെങ്കിലും സാധാരണ തൊഴിലാളികൾ അല്ല. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള First Line Responders എന്ന നിലയിലാണ് അവർ പ്രവർത്തിക്കുന്നത്. അതിനാൽ, നിയമപ്രകാരമുള്ള ലൈസൻസ് നേടിയ ഏജൻസിയിൽ നിന്ന് പരിശീലനവും യോഗ്യതയും ഉള്ള സുരക്ഷാ ജീവനക്കാരെ മാത്രമേ സർക്കാർ മാനദണ്ഡം അനുസരിച്ച് ഇത്തരം ചുമതലകളിൽ നിയോഗിക്കാവൂ എന്ന് അധികാരികൾ ഉറപ്പ് വരുത്തണം.
പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സർവീസും കേരള പോലീസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും NOC നൽകുന്ന ഘട്ടത്തിൽ, First Line Responder ആയ സുരക്ഷാ ക്രമീകരണ ചുമതല ഏത് സ്വകാര്യ സുരക്ഷാ ഏജൻസിക്കാണ് നൽകിയിരിക്കുന്നതെന്ന് നിർബന്ധമായും പരിശോധിക്കണം. കൂടാതെ, ബന്ധപ്പെട്ട ഏജൻസിയുടെ ലൈസൻസ്, കരാർ (Agreement), മറ്റ് ആവശ്യമായ രേഖകൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുകയും, നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുകയും വേണം.
ആയതിനാൽ, ബഹുമാനപ്പെട്ട സർക്കാർ താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
കേരളത്തിലെ പൊതുജന പങ്കാളിത്തമുള്ള എല്ലാ പരിപാടികളിലെയും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സംസ്ഥാനതല പരിശോധന നടത്തുക.
ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, കേരള പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ NOC നൽകുമ്പോൾ സുരക്ഷാ സേവനം നൽകുന്ന സ്വകാര്യ സുരക്ഷാ ഏജൻസിയുടെ ലൈസൻസും കരാറും നിർബന്ധമായും പരിശോധിക്കുന്നതിന് ഏകീകൃത മാർഗനിർദ്ദേശം പുറപ്പെടുവിക്കുക
നിയമപരമായ ലൈസൻസും ആവശ്യമായ പരിശീലനവും ഇല്ലാത്ത വ്യക്തികളെ "സെക്യൂരിറ്റി ഗാർഡ്"/ട്രാഫിക് വാർഡൻ എന്ന പേരിൽ അനുവദനീയമല്ലാത്ത Dress Code ൽ നിയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കുക.
കഴിഞ്ഞ കുറെയേറെ വർഷങ്ങളായി കേരളത്തിൽ ആഭ്യന്തര വകുപ്പ് ലൈസൻസ് നേടാതെ BOUNCER, TALL MAN, FILM GUARD തുടങ്ങി പലതരത്തിലുള്ള ആളുകൾ അവരവരുടെ ഇഷ്ട പ്രകാരമുള്ള യൂണിഫോർമിൽ സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയായി നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ, ഇലക്ഷൻ ഡ്യൂട്ടി , ട്രാഫിക് വാർഡൻ, സ്പെഷ്യൽ പോലീസ് ഓഫീസർ തുടങ്ങിയ സേവനങ്ങൾക്ക് ആഭ്യന്തര വകുപ്പിൽ നിന്ന് ലൈസെൻസ് നേടിയ ഏകദേശം 1500 ലധികം ഏജൻസികൾ വഴി സുതാര്യമായും സുഗമമായും നിയമപരമായും സേവനങ്ങൾ ഉപയോഗപ്പെടുത്തനുള്ള നടപടികൾ സ്വീകരിക്കുക.
നിയമലംഘനം കണ്ടെത്തുന്ന സംഘാടകർ, കരാറുകാർ, സുരക്ഷാ സേവനദാതാക്കൾ എന്നിവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുക.
പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി സ്വകാര്യ സുരക്ഷാ മേഖലയിലെ നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി നടപ്പാക്കാൻ എല്ലാ ജില്ലകളിലെയും ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകുക.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണ്. അതിനാൽ, പൊതുപരിപാടികളിലെ സുരക്ഷാ സംവിധാനങ്ങൾ നിയമാനുസൃതവും പരിശീലനം ലഭിച്ച സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ സേവനത്തിലൂടെയും മാത്രമേ നടപ്പാക്കാവൂ എന്നത് സർക്കാർ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.