13/01/2026
രണ്ടു ജീവിതങ്ങൾ; ഒരു കേരളം! 💔
രാവിലെ ആറുമണിക്ക് എഴുന്നേറ്റ് തന്റെ പഴയ സ്കൂട്ടറിൽ പെട്രോൾ അടിക്കാൻ പോയതാണ് രഘു. പെട്രോൾ പമ്പിലെ ഡിജിറ്റൽ മീറ്റർ മിന്നിമറയുന്നത് കണ്ടപ്പോൾ അവന്റെ നെഞ്ചൊന്നു പിടഞ്ഞു. കഷ്ടപ്പെട്ട് പണിയെടുത്താൽ കിട്ടുന്ന കൂലി പകുതിയും പമ്പിൽ തീരുന്നു. ബാക്കി പണം കൊണ്ട് വേണം വീട്ടിലെ കറന്റ് ബില്ല് അടയ്ക്കാനും കുഞ്ഞുങ്ങൾക്ക് ആഹാരം വാങ്ങാനും. വിലക്കയറ്റം കാരണം ശ്വാസം മുട്ടുന്ന ഒരു സാധാരണ മലയാളിയുടെ പ്രതിനിധിയാണവൻ.
അതേസമയം, നഗരത്തിലെ ജയിലിന്റെ മതിൽക്കെട്ടിനുള്ളിൽ കുറ്റവാളിയായ രാഹുൽ സുഖമായ ഉറക്കത്തിലാണ്. അവന് പെട്രോൾ വിലയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല, കറന്റ് ബില്ല് അടയ്ക്കേണ്ടതില്ല. കൃത്യസമയത്ത് പോഷകാഹാരം സർക്കാർ വകയായി അവനെ തേടിയെത്തും. താമസത്തിന് വാടകയോ മറ്റ് ചിലവുകളോ ഇല്ല.
ഏറ്റവും രസകരമായ കാര്യം ഇതൊന്നുമല്ല. ഈയിടെ സർക്കാർ പ്രഖ്യാപിച്ച പുതിയ നിയമം അനുസരിച്ച് രാഹുലിന്റെ ദിവസക്കൂലി 63 രൂപയിൽ നിന്ന് 560 രൂപയായി വർദ്ധിച്ചു! അതായത് മാസം അവസാനിക്കുമ്പോൾ അവന്റെ അക്കൗണ്ടിൽ ചുരുങ്ങിയത് 16,800 രൂപ എത്തും. മൂന്നു വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ലക്ഷക്കണക്കിന് രൂപ ബാങ്ക് ബാലൻസുമായി ഒരു 'സമ്പന്നനായി' രാഹുലിന് മടങ്ങാം. ഒരുപക്ഷേ പുറത്തുള്ള രഘുവിന് ഒരു പേഴ്സണൽ ലോണിന് ബാങ്കുകൾ കയറിയിറങ്ങേണ്ടി വരുമ്പോൾ, രാഹുലിന് ജയിലിനുള്ളിൽ ഒരു 'സേവിങ്സ് സ്കീം' തന്നെ സർക്കാർ ഒരുക്കി നൽകിയിരിക്കുന്നു.
ഇത് കാണുമ്പോൾ രഘുവിനെപ്പോലെയുള്ളവർ ചിന്തിച്ചു പോകുന്നു; കഷ്ടപ്പെട്ട് പണിയെടുക്കുന്നതിനേക്കാൾ നല്ലത് വല്ല കുറ്റവും ചെയ്ത് ജയിലിൽ കയറുന്നതാണോ എന്ന്! മറ്റ് സംസ്ഥാനങ്ങളിലെ ക്രിമിനലുകൾ പോലും കേരളത്തിലേക്ക് ആകർഷിക്കപ്പെടാൻ പോന്ന ഒരു വല്ലാത്ത 'വിഷൻ' തന്നെയാണിത്. സാധാരണക്കാരനെ പിഴിഞ്ഞുണ്ടാക്കുന്ന പണം കൊണ്ട് ക്രിമിനലുകളെ ഇത്രയും രാജകീയമായി പോറ്റുന്ന ഈ സംവിധാനം ശരിക്കും ആരെയാണ് സഹായിക്കുന്നത്?
നമ്പർ വൺ കേരളത്തിലെ ഈ വിചിത്രമായ വികസനത്തെക്കുറിച്ച് നമ്മൾ ഇനിയെങ്കിലും മിണ്ടാതിരിക്കണോ?
ബിനു സേവ്യർ