15/02/2023
തത്വമസി...
ഇത് കെ.ജെ മാത്യു . കട്ടപ്പന ksrtc ഡിപ്പോയിലെ ഡ്രൈവറാണ്.
പൊതുവേ കെഎസ്ആർടിസി ഡ്രൈവർമാരെ കുറിച്ച്പരാതി പറയുന്നവരാണ് അധികവും.പൊതുധാരണ ഇത്തരത്തിൽ ആകുമ്പോൾ ,ചില നല്ല കാര്യങ്ങൾ കൂടി മനപ്പൂർവ്വം വിസ്മരിക്കപ്പെടുന്നുണ്ട്.എന്നാൽ ഇന്നലെ നടന്ന സംഭവത്തെക്കുറിച്ച് എഴുതാതെ പോയാൽ അതൊരു നീതികേടാവും.
ഇന്നലെ ഉച്ചകഴിഞ്ഞ് ആണ് ഞാൻ ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും വൈറ്റിലക്കുള്ള ബസ്സിൽ കയറിയത്.കട്ടപ്പനയിൽ നിന്നും വൈറ്റിലക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ആണ് .മുൻവശത്തെ വാതിലിനു സമീപമാണ് എനിക്ക് സീറ്റ് കിട്ടിയത്.നല്ല ട്രാഫിക് ബ്ലോക്കിൽ നന്നായി പണിപ്പെട്ടാണ് മാത്യു ഡ്രൈവ് ചെയ്യുന്നത്.കൃപാസനം പള്ളിക്ക് സമീപത്തു നിന്നും നിരവധി വിശ്വാസികൾ കയറിയതോടെ വണ്ടി നിറഞ്ഞു .ചേർത്തലയിൽ തിരക്ക് അല്പം കുറഞ്ഞു.റോഡിലെ തിരക്കിന് കുറവില്ല.ടോൾ പ്ലാസയിൽ എത്തി.ഞങ്ങളുടെ തൊട്ടുമുമ്പിൽ ഉണ്ടായിരുന്ന വാഹനം ഗേറ്റിനു സമീപം കുടുങ്ങി .വൈറ്റിലയിൽ എത്തേണ്ട സമയം കഴിഞ്ഞിരിക്കാം ,ഡ്രൈവർ അക്ഷമനാകുന്നത് ഞാൻ ശ്രദ്ധിച്ചു.ആ തിരക്കിലും വളരെ ശ്രദ്ധയോടെ വാഹനം പിന്നോട്ടെടുത്ത് അടുത്ത ലൈൻ പിടിച്ച് വല്ല വിധേനയും ടോൾ പ്ലാസ കടന്നു.
ഞാനൊന്നു മയങ്ങിയെന്ന് തോന്നുന്നു.വലിയൊരു ശബ്ദം കേട്ടാണ്ഉണർന്നത്.ഞങ്ങളുടെ വാഹനംലേക്ക് ഷോർ ആശുപത്രിക്ക് സമീപമുള്ള പാലത്തിൽ നിൽക്കുകയാണ്.എതിർവശത്ത് ഒരു ചെറിയ പിക്കപ്പ് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴാറായി നിൽക്കുന്നു.
ആ അപകടത്തിന്റെ എല്ലാ ആഘാതവുംഉൾക്കൊണ്ട് മാത്യു ഡ്രൈവർ സീറ്റിൽ നിന്നും ചാടിയിറങ്ങുന്നതാണ് ഞാൻ കണ്ടത്.റോഡ് ക്രോസ് ചെയ്ത് ആ വാഹനത്തിനിടത്തേക്ക് കുതിക്കുകയായിരുന്നു അയാൾ.അതിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.ഒരാൾക്ക് മുഖത്തും തലയ്ക്കുംനല്ല പരിക്കുണ്ട്.മാത്യു അയാളെ താങ്ങി വെളിയിൽ എടുത്തു.കണ്ണിൽനിന്ന് കുടുകുട ചോരഒലിക്കുന്നു.പെട്ടെന്ന് തന്നെ ഒരു തുണികൊണ്ട് മാത്യു അത് മൂടിക്കെട്ടി.മൂന്നാലു വണ്ടിക്ക് കൈ കാണിച്ചു.ആരും നിർത്തിയില്ല.പിന്നെ ഒന്നും നോക്കിയില്ല.ആ മനുഷ്യനെയും താങ്ങിയെടുത്ത് കെഎസ്ആർടിസിയിലേക്ക് .
ബസ്സ് വിട്ടു താഴേക്ക് ഇറങ്ങിച്ചെന്നഎന്നോട് മാത്യു പറഞ്ഞു ,കണ്ണ് പ്രശ്നമാണ്.
ഇവിടെ അടുത്ത് എവിടെയാണ് ആശുപത്രി .ഞാൻ ലേക്ഷോർ ചൂണ്ടി കാട്ടി.എൻറെ സീറ്റിൽ അദ്ദേഹത്തെ ഇരുത്തി.കൃപാസനത്തിൽ നിന്ന് കയറിയ അമ്മയോടും എഴുന്നേറ്റു കൊടുക്കാൻ പറഞ്ഞു.ആ വണ്ടിയിൽ ഉണ്ടായിരുന്ന ഒരാൾ കൂടി ഓടി വന്ന് ബസ്സിൽ കയറി.
പിന്നെ ഒരു പാച്ചിലായിരുന്നു.ലേക് ഷോറിൽ എത്തണമെങ്കിൽ മുന്നോട്ടുപോയി യൂ ടേൺഎടുക്കണം.മാത്യു തന്റെ ഡ്യൂട്ടി മറന്നു,സ്പീഡ് ലിമിറ്റ് മറന്നു. യൂ ടേൺഎടുത്ത്10മിനിറ്റിനകം അവരെ ലേക് ഷോറിൽ എത്തിച്ചു.
ഞാൻ മാത്യുവിന് ഒപ്പം തന്നെ നിന്നുവെങ്കിലും ,എല്ലാം ആ വലിയ മനുഷ്യൻ തന്നെ ചെയ്തു.തിരിച്ച് ,ചോരപുരണ്ട യൂണിഫോമോടെ തൻറെ ഡ്രൈവിംഗ് സീറ്റിൽ വന്നുകയറി.ഇതിനിടയിൽ ഞാൻ അവരുടെ നമ്പര് വാങ്ങിയിരുന്നു.
തുടർ യാത്ര .ലേറ്റ് ആയതിനാൽ കുണ്ടന്നൂർ ഫ്ലൈ ഓവറിനു മുകളിലൂടെ മാത്യു വണ്ടിയോടിക്കും എന്ന് കരുതി കണ്ടക്ടർ വന്നു പറയുന്നതു കേട്ടു , മാത്യൂ ..താഴെക്കൂടെ തന്നെ പോകണേ ..
ആളിറങ്ങാൻ ഇല്ല .എങ്കിലും റൂട്ട് തെറ്റിക്കാൻ പാടില്ല.അതാണ് കെഎസ്ആർടിസിയുടെ നിയമം.അവർ പറയാത്തിടത്ത് കൂടി പോയി ഒരു അപകടം ഉണ്ടായാൽ ജോലി തെറിക്കുമെന്ന് ജീവനക്കാർക്ക് അറിയാം.
വൈറ്റിലയ്ക്ക് വന്ന വണ്ടി ആലപ്പുഴ റൂട്ടിലേക്ക് തിരിച് ഓടിക്കുമ്പോൾമാത്യു പക്ഷേ തൻറെ ജോലിയെക്കുറിച്ച് ചിന്തിച്ചില്ല.വിലയേറിയ ഒരു മനുഷ്യ ജീവനായിരുന്നു മുന്നിൽ.
ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്കിത് ഷൂട്ട് ചെയ്ത് ഒരു വാർത്തയാക്കാമായിരുന്നു.പക്ഷേ,11 വർഷം മർച്ചന്റ് നേവിയുടെ ഭാഗമായി ജോലി ചെയ്തിട്ടുള്ള എനിക്ക് , പലതവണലഭിച്ചസേഫ്റ്റി ട്രെയിനിങ്ങുകളുടെ പിൻബലത്തിൽ മാത്യുവിന് ഒപ്പം കൂടാനാണ് തോന്നിയത് .
വൈറ്റിലയിൽ വണ്ടി ഒതുക്കിയ മാത്യുവിന്,അഭിനന്ദന പ്രവാഹം ആയിരുന്നു.കൃപാസനത്തിൽ നിന്ന് കയറിയ അമ്മമാർ കുഞ്ഞ് നന്നായി വരും എന്ന് അനുഗ്രഹിക്കുന്നത് കണ്ടു.
അതിലൊരു അമ്മച്ചി എൻറെ അടുത്തുവന്ന് മോൻറെ വീട് എവിടെയാണെന്ന് ചോദിച്ചു, കുട്ടനാട്ടുകാരൻ ആണെന്ന് പറഞ്ഞപ്പോൾ തൻറെ സഞ്ചിയിൽ നിന്നും ഒരു കൃപാസനം പത്രം എടുത്ത് എനിക്ക് നീട്ടി.
ഞാൻ മാത്യുവിനെ ചൂണ്ടി പറഞ്ഞു,അമ്മ നോക്കൂ,നന്നായി നോക്കൂ...ദൈവമല്ലേ ഇരിക്കുന്നത് !
സുഹൃത്തുക്കളേ ...
മാത്യുവിനെ എൻറെ കൂട്ടുകാർ വിളിച്ച് അഭിനന്ദിക്കണം...എവിടെയെങ്കിലും വച്ച് കണ്ടാൽഅപകടത്തിൽപ്പെട്ട ആൾക്ക് വേണ്ടി നാമെല്ലാം നന്ദി പറയണം .മാത്യുവിന്റെ നമ്പർ താഴെ കൊടുക്കുന്നു.
+919496338624
രോഗി ലേക്ഷോറിൽ തന്നെയാണ്.കണ്ണിനു മുകളിൽ എല്ലിനും ,മൂക്കിന്റെ പാലത്തിനുമൊക്കെ പൊട്ടലുണ്ട്.കണ്ണിൽ ചില്ല് തറച്ചിട്ടുണ്ട് .
വിവരമറിയാൻ മാത്യു ഇന്ന് എന്നെ വിളിച്ചിരുന്നു.ഞാൻ പറഞ്ഞു വിഷമിക്കേണ്ട മാത്യു ,അദ്ദേഹത്തിൻറെ കാഴ്ചയ്ക്ക് കുഴപ്പമില്ലെന്നാണ് ഒടുവിൽകിട്ടിയ വിവരം ...
വി.ആർ വിനോദ്
മാങ്കോമ്പ്