15/05/2017
പ്ലസ് ടു വിനു ശേഷം എങ്ങോട്ട്?
പത്താം ക്ലാസ്സിലെയും പ്ലസ്ടുവിന്റെയും റിസൽറ്റ് വരുന്ന സമയത്താണ് കേരളത്തിലെ കുട്ടികളും മാതാപിതാക്കളും തൊഴിൽ തിരഞ്ഞെടുപ്പിനെപ്പറ്റി ഏറ്റവുമധികം ചിന്തിക്കുന്നത്. പരീക്ഷയെഴുതുന്ന ഭൂരിഭാഗവും പാസ്സാകുകയും വളരെയധികം പേർക്ക് എ പ്ലസ് കിട്ടുകയും ചെയ്യുന്നതോടെ അവരും അവരുടെ മാതാപിതാക്കളും മുന്നോട്ടുളള പഠനത്തിനും തൊഴിലിനുമുളള അനന്തസാധ്യതകളെ സ്വപ്നം കാണുകയായി. എന്നാൽ പരീക്ഷ പാസ്സാകാത്ത കൂട്ടരാണെങ്കിൽ, തങ്ങൾക്ക് ഇനിയൊരു ഭാവിയുണ്ടോ, ഉണ്ടെങ്കിൽ അത് എങ്ങനെയാണ് എന്ന് ആകുലപ്പെടുന്നു.
പാശ്ചാത്യ രാജ്യങ്ങളിൽ കുട്ടികൾ ഏകദേശം പന്ത്രണ്ട് വയസ്സാകുമ്പോൾ തന്നെ സ്കൂളുകളിലെ കരിയർ കൗണ്‍സലിങ് സൗകര്യങ്ങളും മറ്റുമുപയോഗിച്ച് തൊഴിൽ ജീവിതവുമായി ബന്ധപ്പെടാനുളള ശ്രമങ്ങൾ തുടങ്ങും. പോരാത്തതിന് വിവിധ തൊഴിൽ മേഖലയിലുളളവർ സ്കൂളുകളിൽ വന്ന് സംസാരിക്കും. തൊഴിലിടങ്ങളിൽ പോയി അവിടെയുളളവരുമായി സംസാരിക്കാനുളള അവസരം കുട്ടികൾക്ക് ലഭ്യവുമാണ്. സന്നദ്ധസേവനത്തിന്റെയോ, വേനൽക്കാല ജോലികളുടെയോ, ഇന്റേണ്‍ഷിപ്പിന്റെയോ ഭാഗമായി മുന്തിരിപ്പാടം മുതൽ പ്രധാനമന്ത്രിയുടെ ഒാഫീസിൽ വരെ സമയം ചെലവഴിക്കാനും കയറിച്ചെല്ലാനുമുളള അവസരങ്ങളുണ്ട്. ഈ അറിവിൽ നിന്നും അനുഭവത്തിൽ നിന്നുമാണ് കുട്ടികൾ തൊഴിലിന്റെ തിരഞ്ഞെടുപ്പ് നടത്തുന്നത്. അതുകൊണ്ടു തന്നെ പ്രഫഷനൽ കോളേജുകളിലേക്കുളള കൂട്ടയോട്ടം അവിടങ്ങളിലില്ല.
നമ്മുടെ നാട്ടിലെ സ്ഥിതി നേരെ മറിച്ചാണ്. നഗരത്തിലെ ചുരുക്കം ചില സ്കൂളുകളിലൊഴിച്ച് കൗൺസിലിങ്ങിൽ അറിവുളളവർ കുറവ്. ഇന്റർനെറ്റിലും പത്രങ്ങളിലും ടിവിയിലും വരുന്ന ചില നിർദേശങ്ങളിൽ നിന്നും അൽപം ബന്ധുബലമൊക്കെയുളളവരാണെങ്കില്‍ നല്ല കരിയറുളള ബന്ധുക്കളില്‍ നിന്നും പരിചയക്കാരിൽ നിന്നുമൊക്കെയാണ് കുട്ടികളും മാതാപിതാക്കളും കരിയറിനെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും അറിവു നേടുന്നത്. ഇങ്ങനെ ലഭിക്കുന്ന ഉപദേശങ്ങളെല്ലാം ആത്മാർഥമാണെങ്കില്‍ പോലും അവയെല്ലാം പുതിയ നൂറ്റാണ്ടിലെ തൊഴിലവസരങ്ങളെപ്പറ്റി പൂർണമായും ഉൾക്കൊളളുന്നതോ ആഴത്തിലുളളവയോ ആകണമെന്നില്ല.
ഇതിന്റെ പരിണിത ഫലമാകട്ടെ ഏറ്റവും കഴിവുളള കുട്ടികൾ പോലും തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തി സ്വന്തം കരിയറിൽ പരാജയപ്പെടുന്നു. പഠനത്തില്‍ ഉയർന്ന മാർക്ക് കിട്ടാത്തവർ തങ്ങൾക്ക് ഇനിയൊരു നല്ല കരിയർ ഇല്ല എന്ന മിഥ്യാധാരണയിൽ നിരാശയുടെ പടുകുഴിയിലാവുന്നു. ഇതിന്റെ രണ്ടിന്റെയും ആവശ്യമില്ല.
ഈ നൂറ്റാണ്ടിലെ തൊഴിൽജീവിതത്തെപ്പറ്റി അടിസ്ഥാനപരമായ ചില കാര്യങ്ങൾ ആദ്യമേ പറയാം. ഇത് നിങ്ങൾ ഇതുവരെ കേട്ട പല കരിയർ ഉപദേശങ്ങൾക്കും വിരുദ്ധമായി തോന്നാം. ലോകമെമ്പാടും സഞ്ചരിക്കുകയും തൊഴിലിലും ജീവിതത്തിലും ലോകത്തുണ്ടാകുന്ന മാറ്റങ്ങൾ അടുത്തറിയുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്കാണ് ഈ ചിന്തകള്‍ ഞാൻ പങ്കുവയ്ക്കുന്നത്.
വിജയിക്കാൻ എ പ്ലസ് വേണമെന്നില്ല:-
ഈ ലോകം എ പ്ലസുകാരുടേത് മാത്രമല്ല. 2017ൽ പ്ലസ് ടു കഴിയുന്നവരെക്കുറിച്ച് മുപ്പതു വർഷം കഴിഞ്ഞ് ഒരു കണക്കെടുപ്പ് നടത്തിയാൽ ഇപ്പോള്‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ തൊഴിൽ ജീവിതത്തിൽ ഇന്ന് ഉന്നതവിദ്യാഭ്യാസത്തിന് അനുമതി കിട്ടാത്തവരെക്കാൾ ഉയർന്നു നിൽക്കുമെന്ന് യാതൊരുറപ്പുമില്ല. ആത്മവിശ്വാസം, കഠിനാധ്വാനം, അവസരങ്ങളുടെ സമയോജിതമായ ഉപയോഗം ഇതൊക്കെയുണ്ടെങ്കിൽ ആർക്കും മികച്ച കരിയർ ഉണ്ടാക്കിയെടുക്കാം.
ഒരൊറ്റ കരിയർ എന്നതിനു പകരം ഒരു തൊഴിലിൽ നിന്ന് മറ്റൊരു തൊഴിലിലേക്ക്, ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്ക്, പ്രഫഷനിൽ നിന്നു മറ്റൊരു പ്രഫഷനിലേക്ക് എന്ന രീതിയിൽ മാറിക്കൊണ്ടിരിക്കുന്നതായിരിക്കും വരും വർഷങ്ങളിലെ കരിയർ. അതുകൊണ്ടുതന്നെ കരിയർ എന്ന പദത്തേക്കാളും ‘തൊഴിൽ ജീവിതം’ എന്ന പദമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കൂടുതൽ അനുയോജ്യം. ഇന്ത്യയിൽ ഡോക്ടറായി തൊഴിൽജീവിതം ആരംഭിക്കുന്ന ഒരാൾ ഇംഗ്ലണ്ടിൽ ഫിസിയോതെറാപ്പിസ്റ്റാകുന്നതും, അമേരിക്കയിൽ എൻജിനീയർ ആയി ജോലി തുടങ്ങുന്ന ആൾ ചൈനയിൽ ഭാഷാ അധ്യാപകനാകുന്നതുമൊന്നും ഇനി അപൂർവമാകില്ല.
ഇതുകൊണ്ടുതന്നെ ഒരായുഷ്കാലത്തെ കരിയറിന് ആകെയുളള ‘മൂലധന’മായി ഒരു കോഴ്സ് കണ്ടുപിടിക്കാനല്ല. പകരം മാറിവരുന്ന ലോകത്ത് ഏതു തൊഴിലും ചെയ്യാനുളള സന്നദ്ധതയുണ്ടാക്കാനാണ് പരിശ്രമിക്കേണ്ടത്. അതിനാൽ നമ്മൾ ഏതു പ്രഫഷൻ പരിശീലിച്ചാലും ഒരു തൊഴിലിൽ നിന്നു മറ്റൊരു തൊഴിലിലേക്കും ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കും മാറ്റിക്കൊണ്ടു പോകാൻ പറ്റുന്ന ‘ട്രാന്‍സ്ഫെറബിൾ സ്കിൽ’ ആർജിക്കാൻ പ്രത്യകം ശ്രദ്ധിക്കണം. പല ഭാഷകള്‍, മറ്റു സംസ്കാരങ്ങളുമായി ഇടപഴകാനുളള കൾച്ചറൽ സെൻസിറ്റിവിറ്റി, മറ്റുളളവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുളള അവതരണ മികവ്, വാക്സാമർഥ്യം ഇവ പ്രഫഷനൽ പഠനകാലത്ത് തന്നെ നേടണം.
ഒാരോ ആളുകളുടെയും നെറ്റ്‍വർക്ക് ആണ് ഇനിയുളള കാലത്ത് അവരെ തൊഴിൽ ജീവിതത്തിൽ നിലനിർത്തുന്നതും ഉയർത്തിക്കൊണ്ടു വരുന്നതും അതുകൊണ്ടുതന്നെ നമുക്കു ചുറ്റും പരമാവധി ബന്ധങ്ങളുടെ ശൃംഖലയുണ്ടാക്കാൻ പഠിക്കണം, പരിശീലിക്കണം. ആധുനിക സമൂഹമാധ്യമങ്ങൾ അതിനു നൽകുന്ന ഉപകരണങ്ങൾ ആകുന്നത്ര ക്രിയാത്മകമായി ഉപയോഗിക്കുകയും വേണം.
മാറ്റങ്ങളുടെ മനസ്സറിഞ്ഞ്:-
പ്ലസ് ടു കഴിഞ്ഞ് നല്ലൊരു പ്രഫഷണൽ ഡിഗ്രി സമ്പാദിച്ച് അതിന്റെ ബലത്തിൽ നല്ല സ്ഥാപനത്തിൽ ജോലി നേടി അവിടെ പടിപടിയായി ഉയർന്ന് മുപ്പതോ മുപ്പത്തിയഞ്ചോ വർഷത്തിനുശേഷം റിട്ടയർ ചെയ്തു സുഖജീവിതം നയിക്കുന്ന കരിയർ സങ്കൽപം ഇരുപതാം നൂറ്റാണ്ടിലേതാണ്.
2017–ല്‍ പ്ലസ് ടു പാസ്സാകുന്ന ഒരു വിദ്യാർഥി പോലും അവരുടെ തൊഴിൽ ജീവിതകാലത്ത് ഒരേ തൊഴിൽദാതാവിന്റെ കീഴിൽ ഒരേ പ്രഫഷനിൽ തുടർന്ന് അതേ തൊഴിലിൽ നിന്ന് റിട്ടയർ ചെയ്യാൻ സാധ്യതയില്ല. നമ്മളിന്ന് അറിയുന്ന തൊഴിലുകളില്‍ പകുതിയും അടുത്ത മുപ്പത് വർഷത്തിൽ ലോകത്തുണ്ടാകുമെന്ന് ഒരുറപ്പുമില്ല. വരുംകാലത്ത്് സിവിൽ സർവീസിൽ ഉൾപ്പെടെ ജോലിസ്ഥിരത പ്രതീക്ഷിക്കേണ്ട. റിട്ടർയർമെന്റ് പ്രായം അൻപത്തിയഞ്ചിൽ നിന്ന് എഴുപതെങ്കിലും ആകുമെന്ന് ഉറപ്പാണെങ്കിലും റിട്ടയർമെന്റ് എന്ന ഒരു സംഭവമേ ഇല്ലാത്ത കാലമാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്.