21/01/2026
#കാത്തിരുന്നിട്ടും_03
പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് ആ ജീപ്പ് കവലയിൽ വന്നുനിന്നു. പഴയ എൻജിന്റെ കര കര ശബ്ദത്തിനിടയിൽ അനുപമ പുറത്തേക്കിറങ്ങിക്കൊണ്ട് ചോദിച്ചു "എത്രയാ? "
അവളുടെ ശബ്ദം കേൾക്കാൻ കഴിയാത്തത് കൊണ്ടാവണം, ഡ്രൈവർ വണ്ടി ഓഫാക്കി ക്കൊണ്ട് പറഞ്ഞു.
"25 രൂപ"
അനുപമ തന്റെ പഴ്സിൽ നിന്നും 50 രൂപയുടെ ഒരു നോട്ടെടുത്ത് കൊടുത്തു്, ബാക്കി പൈസ തിരികെ വാങ്ങി അവൾ സൈഡിലേക്ക് മാറി നിന്നു.
രണ്ട് മൂന്ന് പ്രാവശ്യം സെൽഫ് അമർത്തിയിട്ടും ജീപ്പ് സ്റ്റാർട്ടായില്ലെങ്കിലും, അടുത്ത പ്രാവശ്യം ആ പഴയ വണ്ടി സ്റ്റാർട്ടായി മുന്നോട്ട് നീങ്ങി.
അവളുടെ സാമ്പത്തിക പരാധീനതകൾ അവളുടെ വസ്ത്രധാരണത്തിൽ പ്രകടമായിരുന്നു. എങ്കിലും പ്രകൃതി കനിഞ്ഞു നൽകിയ ശാലീന സൗന്ദര്യം അവളെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തി.
തറവാടിത്തമുള്ള മുഖശ്രീ. വടിവൊത്ത മനോഹരമായ ശരീരത്തിന് ഇണങ്ങുന്ന വിധത്തിൽ ഒരു ലോങ്ങ് സ്കർട്ടും ബ്ലൗസ്സുമായിരുന്നു വേഷം. അവളുടെ മുട്ടിനു താഴെ വരെ എത്തുന്ന കറുത്ത മുടിയിഴകൾ ഒതുക്കി പിന്നി മുന്നിലേക്കിട്ടിരിക്കുന്നു. അതിൽ അധികം ആഡംബരമില്ലാതെ തിരുകിവെച്ച ഏതാനും മുല്ലപ്പൂക്കൾ. കരിമഷിയെഴുതിയ ആ വലിയ കണ്ണുകളിൽ ഏതോ വലിയ സങ്കടത്തിന്റെ നിഴലാട്ടം ഉണ്ടായിരുന്നു. നെറ്റിയുടെ മധ്യത്തിലായി ചാർത്തിയ കറുത്ത സ്റ്റിക്കർ പൊട്ടും, വില്ലുപോലെ വളഞ്ഞ പുരികങ്ങളും, വിറയാർന്ന മനോഹരമായ ചുണ്ടുകളും അവളെ ഒരു ശില്പം പോലെ സുന്ദരിയാക്കി. പണം വാങ്ങിയ ശേഷം ജീപ്പ് ദൂരേക്ക് മറഞ്ഞു. ആ മൺപാതയിൽ ഉയർന്ന പൊടിപടലങ്ങൾക്കിടയിലൂടെ അവൾ ചുറ്റുമുള്ള ആ ഗ്രാമത്തെ ഒന്ന് വീക്ഷിച്ചു.
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, കുന്നിൻചരിവിൽ സ്ഥിതി ചെയ്യുന്ന ആ പ്രദേശം നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചതുപോലെ തോന്നി. രണ്ടടി മുന്നോട്ട് വെച്ചപ്പോഴേക്കും, പാതയോരത്തുള്ള പഴമ വിളിച്ചോതുന്ന ഓടിട്ട വീടിന്റെ ഉമ്മറത്തേക്ക് ഒരാൾ ഇറങ്ങിവന്നു.
"വരണം... വരണം... അകത്തേക്ക് വരൂ."
അയാളുടെ ശബ്ദം പരുക്കനാണെങ്കിലും അതിലൊരു വിനയം കലർന്നിരുന്നു. മുണ്ടും മേൽമുണ്ടും ധരിച്ച അയാൾ ആ വീട്ടിലെ കാര്യസ്ഥനെപ്പോലെ തോന്നിപ്പിച്ചു. അനുപമ മെല്ലെ ആ മുറ്റത്തേക്ക് നടന്നു കയറി. ആ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും വലിയൊരു വിശ്വാസ കേന്ദ്രമായിരുന്നു ആ ഇല്ലം. കുടുംബങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതമായ സംഭവങ്ങൾ, അവസാനിക്കാത്ത നാത്തൂൻ പോരും അമ്മായിയമ്മപ്പോരും, അയൽവാസികളുമായുള്ള ശത്രുത, അതിർത്തി തർക്കങ്ങൾ തുടങ്ങി ജീവിതത്തിന്റെ സങ്കീർണ്ണമായ സകല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ആളുകൾ ഇവിടെ എത്തുന്നു. ശത്രുക്കളെ ഇല്ലായ്മ ചെയ്യാനും തടസ്സങ്ങൾ മാറ്റാനും ഇവിടെ നടത്തുന്ന പ്രത്യേക പൂജകൾക്ക് വലിയ ശക്തിയുണ്ടെന്നാണ് കേട്ടറിവ്. പലരും ആഗ്രഹിച്ച ഫലം നേടി സന്തോഷത്തോടെ മടങ്ങുന്നത് കണ്ടാണ് അനുപമയും തന്റെ വലിയൊരു വേദനയുമായി ഇവിടെ എത്തിയത്.
അവളുടെ അച്ഛൻ - ഒരു കാലത്ത് ആ നാട്ടിലെ മാന്യനായിരുന്ന മനുഷ്യൻ ഇപ്പോൾ മദ്യത്തിന് അടിമയാണ്. അനിയന്ത്രിതമായ ആ മദ്യപാനം അവളുടെ വീടിന്റെ സമാധാനം കെടുത്തിയിരിക്കുന്നു. മുത്തശ്ശിയുടെ നിസ്സഹായതാ വസ്ഥയും കണ്ടു മടുത്ത അനുപമ, അച്ഛനെ ഈ നരകത്തിൽ നിന്നും രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തു. മരുന്നുകൾ നൽകി, പ്രാർത്ഥനകൾ നടത്തി, പക്ഷേ ഒന്നിനും ഫലമുണ്ടായില്ല. ഒടുവിലാണ്, ഈ വെളിച്ചപ്പാടിന്റെ മാന്ത്രിക ശക്തിയെക്കുറിച്ച് ആരോ പറഞ്ഞു കേട്ടത്. തന്റെ അച്ഛൻ പഴയതുപോലെ തിരികെ വരുമെന്ന പ്രതീക്ഷയുടെ ഒരേയൊരു തിരി വെളിച്ചം ഇപ്പോൾ ഈ വീടാണ്.
"തിരുമേനി അകത്ത് പൂജയിലാണ്... അല്പം സമയം എടുക്കും. മോളവിടെ ഇരിക്കൂ." ഉമ്മറത്തെ ഒരു തടി ബഞ്ച് ചൂണ്ടിക്കാട്ടി കാര്യസ്ഥൻ പറഞ്ഞു.
അനുപമ ആ ബഞ്ചിന്റെ ഒരറ്റത്ത് ഒതുങ്ങിയിരുന്നു. അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. അവിടെ ചുറ്റും വേറെയും ചിലർ കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രായമായ ഒരു സ്ത്രീ തോളിലെ തോർത്തുകൊണ്ട് കണ്ണു തുടയ്ക്കുന്നത് അവൾ കണ്ടു. മുറ്റത്തെ മാവിൻകൊമ്പിൽ ഇരിക്കുന്ന ഒരു കിളിയുടെ മധുര ശബ്ദം പോലും ആ നിശബ്ദതയിൽ അലോസര മുണ്ടാക്കുന്നുണ്ടായിരുന്നു. ചുറ്റും കാടുപിടിച്ചു കിടക്കുന്ന പറമ്പും, പായൽ പിടിച്ച മതിൽക്കെട്ടുകളും ആ സ്ഥലത്തിന് പഴമയുടെ പ്രത്യേക ഗാംഭീര്യം നൽകി.
പെട്ടെന്ന് വീടിന്റെ ഒരു ഭാഗത്തുള്ള പൂജാമുറിയുടെ കതക് തുറന്നു. മുഖത്ത് ഭയവും ആശ്വാസവും കലർന്ന ഭാവവുമായി ഒരാൾ പുറത്തേക്ക് ഇറങ്ങി വേഗത്തിൽ നടന്നു പോയി. അയാളുടെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു. കാര്യസ്ഥൻ എഴുന്നേറ്റ് അകത്തേക്ക് നോക്കി. പൂജാമുറിയിൽ നിന്നും മന്ത്രോച്ചാരണങ്ങളുടെ ശബ്ദം പുറത്തേക്ക് കേൾക്കാം. ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും തീക്ഷ്ണമായ ഗന്ധം വായുവിലാകെ പടർന്നു.
കാര്യസ്ഥൻ അനുപമയെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കടന്നു പോയി. അനുപമ തന്റെ കൈകൾ തമ്മിൽ ചേർത്തു പിടിച്ചു. അവളുടെ ഉള്ളിൽ പ്രാർത്ഥനകൾ മാത്രമായിരുന്നു. അച്ഛൻ മദ്യപിച്ചു വന്ന് തന്നേയും മുത്തശ്ശിയെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അവളുടെ കണ്മുന്നിൽ മിന്നിമറഞ്ഞു. തന്റെ ജീവിതത്തിലെ ഈ കറുത്ത അധ്യായം ഇവിടെ അവസാനിക്കുമോ? വെളിച്ചപ്പാടിന്റെ വാക്കുകൾ തനിക്ക് തുണയാകുമോ?
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ കാര്യസ്ഥൻ വീണ്ടും പുറത്തേക്ക് വന്നു.
"മോൾക്ക് മുന്നേ വന്നവർ ഒന്ന് പൊയ്ക്കോട്ടേ, മോളേ ഉടനെ വിളിക്കിക്കാം ട്ടോ."
അനുപമ തലയാട്ടി ശരി എന്ന് സമ്മതിച്ചു...
കാര്യസ്ഥൻ പിന്നെയും അവളെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു.
അവൾ പതുക്കെ തന്റെ വേദനയുടെ ഭാണ്ഡം അയാൾക്ക് മുന്നിൽ നിരത്തി.
കാര്യസ്ഥൻ അവളെ ആശ്വസിപ്പിച്ചു... "സാരമില്ല തിരുമേനി എല്ലാത്തിനും പരിഹാരം ഉണ്ടാക്കും. മോള് പേടിക്കാതെ."
ആ വാക്കുകൾ അനുപമയ്ക്ക് വളരെ വലിയ ആശ്വാസമാണ് നൽകിയത് എങ്കിലും ഹൃദയത്തിൽ ഒരു ഭാരം പിന്നെയും അവശേഷിക്കുന്നുണ്ടായിരുന്നു.
തുടരും...
ജെപി പാലക്കാട്.
© Jp-Palakkad — TalentsofIndia. All rights reserved.
#കാത്തിരുന്നിട്ടും
#ജെപിപാലക്കാട്
#കേരളസ്റ്റോറി